Wednesday 30 April 2014

THE ROCKET



The Rocket (Film - 2013 Australia)
Director : Kim  Mordaunt
Genre : Drama
Language : Lao
Running Time : 96 minute





       കിം മോഡന്‍റ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2013ൽ ഇറങ്ങിയ ആസ്ട്രേലിയൻ ചിത്രമാണ് "ദി റോക്കെറ്റ്‌". ലോകത്തെവിടെയും, ഭരണകൂടത്തിന്‍റെ അവഗണനയുടെ പ്രധാന ഇര സാധാരണ ജനങ്ങൾ മാത്രമാണ്. അത്തരത്തിൽ ഒരു പുതിയ ഡാം നിർമ്മിക്കുന്നതിന്‍റെ ഭാഗമായി കുടിയിറക്കപ്പെട്ട വനവാസികളുടെ രാഷ്ട്രീയമാണ് അഹലോ എന്ന ബാലനിലൂടെ ഈ ചിത്രം മുന്നോട്ടു വെക്കുന്നത്.



    ലാവോസ് എന്ന മനോഹര വനാന്തരത്തിൽ താമസിക്കുന്ന ഒരു ഗോത്രത്തെക്കുറിച്ചാണ് ഈ സിനിമ. അവരുടെ വിശ്വാസ രീതിയനുസരിച്ച് ഇരട്ടക്കുട്ടികളുണ്ടായാൽ ആദ്യത്തെ കുട്ടിയെ കൊല്ലണം. അല്ലെങ്കിൽ ആ കുട്ടി ആ കുടുംബത്തിനും ഗോത്രത്തിനും ശാപമാണ്. അവിടെ മാലി പ്രസവിക്കുന്ന ഇരട്ടക്കുട്ടികളിൽ ആദ്യത്തെ കുട്ടിയാണ് അഹലോ. എന്നാൽ പ്രസവത്തിൽ രണ്ടാമത്തെ കുട്ടി മരിച്ചതിനാൽ അഹലോയുടെ അമ്മ അവനെ കൊല്ലാൻ സമ്മതിക്കുന്നില്ല. അഹലോയുടെ അച്ചൻ പോലുമറിയാതെ രണ്ടാമത്തെ കുട്ടിയെ അമ്മയും മുത്തശ്ശിയും കൂടി കുഴിച്ചു മൂടുന്നു. വളരെ ചുറുചുറുക്കോടെ വളരുന്ന അഹലോയെ മുത്തശ്ശി എന്നും പേടിയോടെയാണ് കണ്ടിരുന്നത്‌.



    അവരുടെ വാസസ്ഥലത്തിനു അടുത്തായി പുതിയൊരു ഡാം വരുന്നതിനാൽ അവിടെയുള്ള എല്ലാവരെയും മറ്റൊരു സ്ഥലത്തേക്ക് സർക്കാർ മാറ്റി താമസിപ്പിക്കുന്നു. ആ പാലായനത്തിനിടെ ഒരു അപകടത്തിൽ പെട്ട് അഹലോയുടെ അമ്മ മരണപ്പെടുന്നു. അഹലോയുടെ ജന്മമാണ് അതിനു കാരണമെന്ന് മുത്തശ്ശി അച്ഛനോട് വെളിപ്പെടുത്തുന്നു.



   കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു സർക്കാർ നല്‍കിയ പുനരധിവാസ കേന്ദ്രം നരക തുല്യമായിരുന്നു. അവിടെ വെച്ച് അനാഥയായ കിയ എന്നൊരു കൂട്ടുകാരിയെ അഹലോക്ക് കിട്ടുന്നു. അവൾക്കൊരു അമ്മാവൻ മാത്രമേ ഉള്ളൂ. അവിടെ അഹലോ ചില പ്രശ്നങ്ങളിൽ ചെന്ന് ചാടുകയും, അഹലോക്കും അച്ഛനും മുത്തശ്ശിക്കും അവിടെ നിന്നും ഓടിപ്പോകേണ്ടതായും വരുന്നു. കിയയും അമ്മാവനും അവരോടൊപ്പം കൂടുന്നു. യാത്രക്കിടയിൽ റോക്കറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഒരു ഗ്രാമത്തിൽ അവർ എത്തിപ്പെടുന്നു. മഴയ്ക്ക് വേണ്ടി, റോക്കറ്റ് നിർമ്മിച്ച്‌ വിക്ഷേപിക്കുന്ന ഒരു മത്സരമാണ് ഈ ഫെസ്റിവൽ. വലിയൊരു തുകയും വിജയികൾക്ക് ലഭിക്കും. അഹലോ അതിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്നു. അവന്‍റെ ജീവിതാവസ്ഥയും അനുഭവങ്ങളും പ്രകൃതിയുടെ ദാനങ്ങളും ഇഴ ചേർത്ത് അവൻ റോക്കെറ്റ്‌ നിർമ്മിക്കാൻ ആരംഭിക്കുന്നു. "ഭാഗ്യം കെട്ടവൻ" എന്ന പേരുദോഷം അവനു മാറ്റിയെടുക്കേണ്ടതുണ്ട്.



    ഈ സിനിമ കാണാതെ പോകരുത്, അത്ര മേൽ ലളിതമായ ദ്രിശ്യ ഭാഷയും, മനോഹരമായ ദ്രിശ്യ ഭംഗിയും ഈ സിനിമ സമ്മാനിക്കുന്നുണ്ട്. അഹലോയുടെയും കിയയുടെയും അനായാസകരമായ അഭിനയത്തികവ് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അന്ധ വിശ്വാസം ഈ സിനിമയുടെ ഒരു വിഷയം ആണെങ്കിലും അതിനെ നിരാകരിക്കാനോ ന്യായീകരിക്കാനോ അല്ല സംവിധായകൻ ശ്രമിക്കുന്നത്. മറിച്ച് ഓരോ മനുഷ്യനും നേരിടുന്ന പൊതുവായ രാഷ്ട്രീയം തന്നെയാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവന്‍റെയും, ഭരണകൂട അവഗണനകൾ മറി കടന്നു കുതിച്ചുയരാൻ ശ്രമിക്കുന്നവന്‍റെയും രാഷ്ട്രീയം.



    സംവിധായകന്റെ തന്നെ BOMB HARVEST എന്ന ഡോക്യുമെണ്ടറിയുടെ ചലച്ചിത്ര ഭാഷ്യമാണ് ഈ സിനിമ. 17-മത് കേരള ചലച്ചിത്രോത്സവത്തിൽ ഏറ്റവും അധികം ആളുകളെ ആഘർഷിച്ച ഒരു ചിത്രമായിരുന്നു ദി റോക്കറ്റ്. ആസ്ട്രേലിയൻ ചലച്ചിത്ര മേഖലക്ക് അഭിമാനപൂർവം ലോകത്തോട്‌ വിളിച്ചു പറയാവുന്ന ഒരു ചിത്രമാണിത്. പ്രദർശിപ്പിച്ച മേളകളിലെല്ലാം പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങളിലോന്നായിരുന്നു ദി റോക്കറ്റ്. ഒപ്പം ഒരുപാട് പുരസ്ക്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി.



The Rocket - Sleeping Tigers.

Trailer :

Monday 28 April 2014

PAPILIO BUDDHA

PAPILIO BUDDHA (Film 2013 India)

Director : Jayan K Cheriyan

Producers : Praksh Bare, Thampy Antony

Genre : Drama

Language : Malayalam

Running Time : 108 Minute




        കേരളത്തില്‍ അവഗണന അനുഭവിക്കേണ്ടി വരുന്ന ദളിതരുടെയും സ്ത്രീകളുടെയും പരിസ്ഥിയുടെയും ചെറുത്തു നില്‍പ്പിന്‍റെ കഥയാണ് ജയന്‍ കെ ചെറിയാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത "പാപിലിയോ ബുദ്ധ". ജീവിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടി, സവര്‍ണ്ണ മേധാവികളോടും ഭരണ കൂടത്തിനോടും ദളിതര്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ മറ്റൊരു മുഖമാണ് ഈ സിനിമ. ദളിത്‌ സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ശക്തമായ ഒരു ചലച്ചിത്രാവിഷ്കാരം.




   പശ്ചിമ ഘട്ടത്തിലെ മേപ്പാറ എന്ന വനാതിര്‍ത്തിയില്‍, കുടിയൊഴിപ്പിക്കപ്പെട്ട ഒരു വിഭാഗം ജീവിക്കാനുള്ള ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതാണ് സിനിമയുടെ കഥാ പശ്ചാത്തലം. കണ്ടല്‍ കറിയന്‍ എന്ന നേതാവാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്‍റെ മകനാണ് Jawaharlaal Nehru University യില്‍ നിന്നും ബിരുദദാരിയായ ശങ്കരന്‍. ഇ എം എസ്സിനോടുള്ള ആരാധന മൂലമാണ് കരിയന്‍ മകന് ശങ്കരന്‍ എന്ന പേരിട്ടത്. എന്നാല്‍ ശങ്കരന്‍ തന്‍റെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനാകാതെ, ജാക്ക് എന്ന സ്വവര്‍ഗാനുരാഗിയായ അമേരിക്കന്‍ സ്വദേശിയുടെ സഹായിയായി നടക്കുന്നു. ജാക്കിന് വേണ്ടി പശ്ചിമ ഘട്ടത്തിലെ പ്രത്യേക തരം പൂമ്പാറ്റകളെ പിടിച്ചു കൊടുക്കുന്നത് ശങ്കരനാണ്. പ്രത്യേകിച്ച് പാപിലിയോ ബുദ്ധ എന്ന അപൂര്‍വ്വയിനം പൂമ്പാറ്റകളെ.



    തുല്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കമ്യൂണിസവും പരാജയപ്പെട്ടതില്‍ നിരാശനായി കഴിയുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ കൂടിയാണ് ശങ്കരന്‍റെ അച്ചന്‍. ഈ സമരമുഖത്തെ ശക്തമായ സ്ത്രീ സാനിധ്യമാണ് മഞ്ജുശ്രീ എന്ന ദളിത്‌ യുവതി. ആണ്‍ കോയ്മയുടെ സമൂഹത്തില്‍ അവര്‍ക്കിടയില്‍ നിന്ന് പൊരുതി സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചു ഊരിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് മഞ്ജുശ്രീ. 



    ഒരിക്കല്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്ന ശങ്കരന് മേല്‍ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചു പോലിസ്‌ ക്രൂരമായി മര്‍ദ്ദിക്കുന്നു. ജയില്‍ മോചിതനായ ശങ്കരന്‍ തന്‍റെ വിഭാഗം അനുഭവിക്കുന്ന യാതനകളുടെ വ്യാപ്തിയും അതിലൂടെ പരിസ്ഥിതിയുടെ മേല്‍ ഭരണ കൂടം കടന്നാക്രമിക്കുന്നതും മനസ്സിലാക്കി പോരാട്ടത്തിനിറങ്ങുന്നു.



    അയ്യങ്കാളിപ്പടയും ദളിത്‌ മനുഷ്യാവകാശ പ്രവര്‍ത്തനവും ദളിത്‌ സ്ത്രീ പീഠനങ്ങളും പറഞ്ഞു പോകുന്നുണ്ട് ഈ സിനിമ. ഒപ്പം ദളിതരുടെ പേരില്‍ നടത്തുന്ന ബുദ്ധി ജീവി-രാഷ്ട്രീയ-ഭരണകൂട കുതന്ത്രങ്ങളും. മഹാത്മ ഗാന്ധിയെ തരം താഴ്ത്തി കാണിച്ചു എന്ന പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ഈ സിനിമ. ഒരു പ്രധാന സാമൂഹിക വിഷയം മുന്നോട്ടു വെക്കുമ്പോഴും വൈകാരികത കൂടുതലായി കടന്നു കൂടിയോ എന്ന് സംശയിക്കേണ്ടി വരുന്നുമുണ്ട് ചില ഭാഗങ്ങളില്‍. 17-മത് കേരള ചലച്ചിത്ര മേളയില്‍ അവസാന നിമിഷം പ്രദര്‍ശനാനുമതി നിഷേധിച്ചത് ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
  മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും മെമ്മറീസ് എന്ന സിനിമയിലൂടെയും ശ്രദ്ധേയനായ ശ്രീകുമാര്‍ ആണ് ഇതിലെ ശങ്കരന്‍ എന്ന കഥ പാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം അവഗണിക്കുന്നതിലൂടെ കാണാതെ പോകുന്നത് ഈ അഭിനേതാവിന്‍റെ അര്‍പ്പണ മനോഭാവം കൂടിയാണ്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പോക്കൂടന്‍ ആണ് ശങ്കരന്‍റെ അച്ഛനായ നേതാവിന്റെ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സരിത സുനില്‍ എന്ന നടിയുടെ അഭിനയവും എടുത്തു പറയേണ്ടത് തന്നെയാണ്. കൂടാതെ പദ്മപ്രിയയും നിര്‍മ്മാതാക്കള്‍ കൂടിയായ അശോക്‌ ബാരിയും തമ്പി ആന്‍റണിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച ദ്രിശ്യ ഭംഗി ഒപ്പിയെടുത്ത എം.ജെ.രാധാകൃഷ്ണനും അഭിനന്ദനം അര്‍ഹിക്കുന്നു. 



   2012ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സംവിധായകന് പ്രത്യേക ജ്യൂറി അവാര്‍ഡും മികച്ച നടി എന്ന നിലയില്‍ സരിത സുനിലിന് പ്രത്യേക ജ്യൂറി പരാമര്‍ശവും (അതിലും ഒരുപാട് ഏറെ അര്‍ഹിക്കുന്നുണ്ടെങ്കിലും) ലഭിക്കുകയുണ്ടായി. കൂടാതെ വിവിധ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ സാങ്കേതിക മികവിനടക്കം ഒരുപാട് ബഹുമതികള്‍ വാരിക്കൂട്ടി ഈ സിനിമ. 





     ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തുല്യ നീതി പരാജയപ്പെടുന്നതിനെ ചോദ്യം ചെയ്യുന്ന ഈ സിനിമ നമുക്ക് അഭിമാനത്തോടെ മുന്നോട്ടു വെക്കാം. സമൂഹത്തിനു നേരെ നമ്മള്‍ കണ്ണാടി തിരിക്കുമ്പോള്‍ കാണാതെ പോകുന്ന സത്യത്തിന്‍റെ വികൃതമായ മുഖത്തെ കാട്ടി തരുന്നു പാപ്പിലിയോ ബുദ്ധ.

Trailer